Wednesday, 5 March 2025
വിദ്യ+ അഭ്യാസം
Friday, 13 December 2024
നാഗവല്ലി റിലോഡഡ്
പ്രേതങ്ങളിൽ വിശ്വാസമുണ്ടോ??? പേടിയുണ്ടോ??? പാര നോർമൽ ആക്ടിവിറ്റി എന്നൊന്നുണ്ടോ...
പെട്ടന്ന് അങ്ങനെ ചോദിച്ചാൽ പുരോഗമന ചിന്തക്കാരി എന്ന മുഖപടത്തിന് പിന്നിൽ രഹസ്യമായി ഞാൻ പറയും.... പേടിയുണ്ട്...നല്ലോണം പേടി ഉണ്ട്
മുഖപടത്തിനു മുന്നിലോട്ടു പറയും...എന്തിന് .. അതൊക്കെ വെറുതെ ..ദൈവ വിശ്വാസം മാത്രേ ഒള്ളു എന്ന്...
കുഞ്ചിക്കുറുമ്പിയുടെ ചുറ്റും നടന്ന അസാധാരണ സംഭവങ്ങൾ ആണ് ഇതിവൃത്തം.
(ദൈവികമാകാം ... സൈക്കോളജിക്കൽ ആകാം ..ഇനി പ്രേതം തന്നെയും ആകാം....അങ്ങനെ ഒരു കഥ)
.............. ............................................................
മനോരമയിലും മനോരാജ്യത്തിലും മംഗളത്തിലും വരുന്ന പ്രേത കഥകൾ വായിച്ചു ജനാലക്കപ്പുറം കാണുന്ന നിഴലുകളിൽ രൂപങ്ങൾ സങ്കല്പിച്ച് കണ്ണിറുക്കി അടച്ചു "അർജ്ജുനൻ ഫല്ഗുണൻ " ചൊല്ലി ഉറങ്ങിയ കൗമാരം ... ഉറങ്ങും മുന്നേ ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിച്ച് കിടന്നാൽ പേടിസ്വപ്നം കാണില്ല എന്ന് അച്ഛൻ പറഞ്ഞത് ഇന്നും ഞാൻ വിശ്വസിക്കുന്നു..
........................... ..............................................
കോളജ് വിദ്യാഭ്യാസ കാലം... എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റൽ ആണ് സ്ഥലം..
കഥയിലെ നായികയെ അമ്മിണി എന്ന് വിളിക്കാം. എന്നെക്കാൾ ഒരു വർഷം ജൂനിയർ
5 അടി 8 ഇഞ്ച് പൊക്കം
അരക്കൊപ്പം ചുരുണ്ട മുടി ...
വലിയ നീണ്ട കണ്ണും അതിനൊത്ത പുരികങ്ങളും ...
ആകെ ഒരു ആനച്ചന്തം ഉള്ള കുട്ടി
( സത്യമായിട്ടും... ഒരു അഴകുള്ള കുട്ടി..പക്ഷെ കാഴ്ചക്ക് എന്തോ ഒരു പിശക്...)
രാവിലെ 7 മണിക്ക് നാരായണൻ സാറിൻ്റെ ട്യൂഷൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയ അമ്മിണി പിന്നെ മെസ്സിൽ ആണ് കാണപ്പെട്ടത്...
സ്വന്തം പാത്രത്തിലെ ഉപ്പുമാവും കടലയും കഴിച്ച് മേശപ്പുറത്തെ ബാക്കി 6 പത്രങ്ങളിൽ വേസ്റ്റ് മൊത്തം കഴിക്കുന്ന കണ്ടപോളാണ് കൂട്ടുകാർക്ക് പന്തികേട് തോന്നിയത്..
പിന്നെ ഒരു താണ്ഡവം ആയിരുന്നു... ആടി ഉലഞ്ഞു ഹോസ്റ്റലിൽ ആകെ നടപ്പു തുടങ്ങി.
ചിലരെ തലമണ്ടക്ക് വീക്കി ..ചിലർക്ക് ഒരു പച്ചക്കായ കൊടുത്തു അനുഗ്രഹം ചൊരിഞ്ഞു...ചിലർക്ക് ഒരു കറുത്ത കായകൊടുത് താടിക്ക് ഞ്ഞോണ്ടി ...
പുറത്ത് കടക്കാതിരിക്കാൻ ഷട്ടർ പൂട്ടിയ ഹോസ്റ്റൽ സെക്രട്ടറിയെ കഴുത്തിനു കുത്തിപ്പിടിച്ച് അര അടി പൊക്കി...തടയാൻ ചെന്ന കുട്ടിയുടെ നൈറ്റി ഒറ്റ പിടിക്ക് വലിച്ചു കീറി...
അലച്ചലറി മെസ്സിൻ്റെ നേരെ വന്നതും, എൻ്റെ മോളെ എന്ത് പറ്റി എന്ന് പരിതപിച്ച ഞങ്ങടെ അമ്മച്ചി കുക്ക് വീപ്പക്കുറ്റിയെ ഹാമർ ത്രോ പോലെ കറക്കി എറിഞ്ഞു..ടിവി റൂമിൻ്റെ മുന്നിലെ ഉരുളൻ തൂണിൽ സ്റ്റിക്കർ പോലെ ഒട്ടിയ അമ്മച്ചി നിരങ്ങി താഴെ വീണു മലച്ചു...
എങ്ങനെയോ അമ്മിണി ഷട്ടർ ലോക്ക് അകത്തി പുറത്ത് കടന്നു..പിറകെ പോയ ഞങ്ങളെ കല്ലെറിഞ്ഞു....ആടി ഉലഞ്ഞു അമ്പലത്തിനു നേരെ തിരിഞ്ഞു .
സംഘത്തിൽ ഉള്ളവർ വടിപയറ്റ് പരിശീലിക്കുന്നതിനിടയിൽ ആണ് അലറിക്കൊണ്ട് അവൾ എത്തിയത്...
അവർ വടി കൊണ്ട് അടിക്കാൻ ഓങ്ങി... അവള് കല്ലെടുത്ത് എറിഞ്ഞു... ഒരു ചേട്ടൻ്റെ മുന്നിൽ താണ് തൊഴുത് വയ്യാത്ത കുട്ടിയാണ് എന്ന് ഞാൻ അപേക്ഷിചു.
" ഇവൾ ഇവിടെ രാവിലെ ഒപ്പിച്ച പുകിലെന്താണെന്നറിയോ..." ചേട്ടൻ ചീറി....
" ശ്രീകോവിലിൽ കേറാൻ നോക്കി... ഒരു ചേച്ചിയെ തള്ളി അവർ മുഖം ഇടിച്ച് വീണു...നാഗങ്ങളുടെ നടയിൽ വിളക്ക് ഊതിക്കെടുത്തി ...മഞ്ഞള് തൂവിതെറിപ്പിച്ചു...ഇനിയും കയറ്റണോ അകത്ത്...??"
അപ്പോളാണ് ട്യൂഷൻ ക്ലാസ്സിൽ നിന്ന് മുങ്ങി മെസ്സ് ഹാളിൽ പൊങ്ങിയതിനിടയിലെ സംഭവങ്ങൾ ഞങൾ അറിയുന്നത്.
ഒരു വിധം അവിടന്ന് അമ്മിണിയെ വലിച്ച് ഹോസ്റ്റലിൽ എത്തിച്ച് മുറിയിൽ കയറ്റി .. മുറിയിൽ എത്തിയതും ഏറിയ ശക്തിയോടെ ഞങ്ങളെ ഉന്തി വെളിയിൽ ആക്കി അവള് വാതിൽ അടച്ചു.
ഞങ്ങള് സത്യത്തിൽ വിരണ്ടു പോയി.... വെല്ല കടുംകൈയും ഒപ്പിക്കുമോ എന്ന് ഭയന്നു .ഞങൾ വതിലിനിടയിലൂടെ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു ...ഇടക്ക് അവള് തൻ്റെ സഹമുറിയതി കാർത്തുവിനെ ചോദിച്ചിരുന്നു...അവളെ കാണണം അവളെ കൊല്ലണം ...അവള് കരിനാഗമാണ് എന്നൊക്കെ പുലമ്പിയിരുന്നു..
ചുറ്റും വെള്ളം തൂവി എന്തൊക്കെയോ വാരി വായിലിട്ടു കൊറിച്ച് അവള് മുറിയിൽ അക്ഷമയോടെ ഉലാത്തി ....കാർത്തുവിനെ കിട്ടാത്ത കലി തലയിണയിൽ തീർത്തു ...
ഇതിനിടയിൽ അവളുടെ വീട്ടിൽ വിവരം അറിയിച്ചു...അവർക്ക് ഇത് മുന്നേ അറിയാവുന്ന പോലെ ഒരു തണുപ്പൻ മട്ട്.
മണിക്കൂർ 2 കഴിഞ്ഞു മുറിയടച്ചിരിക്കുന്ന അവൾക് ഞങൾ കാവൽ തുടങ്ങിയിട്ട്...അമ്മിണി വാതിൽ തുറന്നു...സൗമ്യയായി ഞങ്ങളെ അകത്തു വിളിച്ചു..എല്ലാരോടും തറയിലിരുത്തി അവള് കര്യങ്ങൾ വിവരിച്ചു....
....,.......................................................................
ഒരു പഴയ തറവാട്ടിൽ വളർന്ന കുട്ടി... മന്ത്രവാദവും കടുത്ത പൂജവിധികളും ഓർമ വെച്ച കാലം തൊട്ട് ജീവിതത്തിൽ നിത്യ സംഭവം.
( അവൾക്ക് ശോഭനയുടെ ഛായ ഉണ്ടോ...??)
അമ്മിണി ഒരു ശിവാഭക്ത ആയിരുന്നു.
നല്ല പഠിക്കുന്ന കുട്ടി... പലപ്പോഴും കുഞ്ചിക്കുറുമ്പിയുടെ നോട്സും റെക്കോർഡും അവള് പഠിക്കാൻ വാങ്ങിയിരുന്നു.
റൂമിൽ കൂടെ ഉള്ള കാർത്തൂ പഠനത്തിൽ അവക്കൊപ്പതിനൊപ്പം മിടുക്കി...സ്വഭാവികമായും അവർ തമ്മിൽ ഒരു മത്സരം ഉണ്ടായി.. കാർതൂ അത് നന്നായി ഉൾകൊണ്ടെങ്കിലും അമ്മിണി അത് വളരെ മാത്സര്യത്തോടെ കണ്ടൂ..
ഒരു വേള എല്ലാ പരീക്ഷക്കും കാർതൂ മുന്നിലവുന്നു എന്ന് തോന്നി ..അതോടെ സൗഹൃദം പയ്യെ ശത്രുത ആയി തുടങ്ങി..പാവം കാർത്തൂ ഇതൊന്നും അറിഞ്ഞില്ല.
ഹോസ്റ്റലിൻ്റെ അടുത്ത് കൃഷ്ണക്ഷേത്രത്തിൽ പാരിജാതത്തിൻ്റെ കീഴെ ഉള്ള ശിവൻ്റെ നട അമ്മിണിയുടെ പരിഭവം നിറഞ്ഞ പ്രാർത്ഥനകൾക്ക് വേദിയായി ..അവസാനം പൊറുതി മുട്ടി ഭഗവാൻ ശിവൻ അവളോട് പറഞ്ഞു...
അല്ലെങ്കിൽ പറഞ്ഞതായി അവൾക് തോന്നി
." അടുത്ത ശിവരാത്രി നീ ഉറങ്ങരുത്...പിറ്റേന്ന് രാവിലെ നീ അമ്പലത്തിൽ വരിക...ശ്രീകോവിലിൽ കൃഷ്ണനെ കണ്ട് കാര്യം പറഞ്ഞു..11 പ്രദക്ഷിണം വെക്കണം...
എന്നിട്ട് നാഗത്തിൻ്റെ വിളക്കണച്ച് കരി നാഗത്തിൻ്റെ വിളക് കൊളുത്തണം ...ഓർക്കുക മഞ്ഞൾ തൂവി സ്ഥലം ശുദ്ധമാക്കണം..
വിഘ്നങ്ങൾ അനേകം ഉണ്ടാവും ...പക്ഷെ രാവിലെ 7 നും 8 നൂം ഇടയിൽ ഇത് നീ നേടിയാൽ നീ സർവ്വ ശക്തികൾക്കും അധിപ ആവും.. സർവഞ്ഞയാവുമ്പോൾ നിൻ്റെ പഠനം മുടങ്ങും...സാരമില്ല സർവജ്ഞാനി ആയാൽ ദേവകൾക്കൊപ്പമാണ് സ്ഥാനം ...പിന്നെ കരിനാഗമായ കാർത്തുവിൻ്റെ നിഗ്രഹം ആയിരിക്കും നിൻ്റെ പ്രഥമ ദൗത്യം".
(പണ്ട് രാമായണ സീരിയൽ തർജമ മനോരമ പേപ്പറിൽ വയിച്ച ഓർമ ആണ് എനിക്ക് വന്നത്...)
പിന്നെ അവള് അവൾടെ പ്രവൃത്തിയെ വിവരിച്ചു...
കൃഷ്ണനോട് പറയാൻ ശ്രീകോവിലിൽ കയറാൻ ധൂമകേതു (അമ്പലത്തിലെ പൂജാരി) സമ്മതിച്ചില്ല .
അവിടനിന്ന ചേച്ചിയെ പുസ്തകം പിടിക്കാൻ എൽപ്പിച്ചിരുന്നു...ഇവൾടെ മട്ടും ഭാവവും കണ്ട് ചേച്ചി ഈ പുസ്തകം താഴെ വെച്ചു...എന്തെന്നാൽ വിദ്യ അവളിൽ നിന്ന് അകറ്റാൻ സരസ്വതി ദേവിയുടെ ശ്രമം... കൊടുത്തു ചേച്ചിക്ക് മുഖം അടച്ച് ഒരെണ്ണം.
അവിടന്ന് ഓടി നാഗങ്ങളുടെ നടയിലെത്തി മഞ്ഞൾ വാരി വിതറി വിളക്കൂതി കരിനാഗത്തിൻ്റെ വിളക്ക് കത്തിക്കാൻ നോക്കിയതും ആളുകൾ ബഹളം വെച്ചു ഓടിച്ചുവിട്ടു. പദ്ധതികൾ പൊളിഞ്ഞു വിദ്യയും കൈവിട്ടുപോയി...ഇനി കരിനാഗ നിഗ്രഹം മാത്രം വഴി ഒള്ളു...
ഇത്രയും ആയപ്പോഴേക്കും അവളുടെ അമ്മാവൻ എത്തി...കരഞ്ഞു കൂവി ബഹളം കൂട്ടിയവൾ ഒരു പാവക്കുട്ടി പോലെ നടന്നു കാറിൽ കയറിപോയി...
കുറച്ചധികം നേരം പിന്നീട് ഹോസ്റ്റലിൽ ആകെ നിശബ്ദത ആയിരുന്നു...ഞങ്ങളിൽ ചിലർ തളർന്നുറങ്ങിപോയി... ഇത്രയും ഡ്രാമ ഇത്രയും ഡാർക് സീൻ ഞങൾ ആരും ഇതിന് മുമ്പ് അനുഭവിചട്ടില്ല...ആകെ ഉള്ള ശബ്ദം കുക്ക് അമ്മച്ചിയുടെ ചളുങ്ങിയ മോന്തയിൽ നിന്നുള്ള തേങ്ങൽ മാത്രം..
പിന്നീട് കുറേക്കാലം അമ്മിണി ചികിത്സയിൽ ആയിരുന്നു....കാർത്തു വിവരങ്ങൾ കേട്ട് ഞെട്ടി ...പക്ഷെ പഠിത്തം തുടർന്നു
.......................................................................
അടുത്ത സീരീസ് പരീക്ഷയിൽ അവസാന നിമിഷ പഠിത്തത്തിൽ മുഴുകി ഇരിക്കുമ്പോൾ അരികിൽ ആരോ വന്നു പഥോ എന്ന് ബെഞ്ചിൽ പതിച്ചു...
ഞാൻ തിരിഞ്ഞ് നോക്കിയതും ഞെട്ടിപ്പോയി... അമ്മിണി... കവിളുകൾ തുടുത്ത് കലങ്ങിയ കണ്ണും വല്ലാത്ത ഒരു കോടിയ ചിരിയുമായി എൻ്റെ മുഖത്തിൻ്റെ തൊട്ടടുത്ത് അവളുടെ വെലിയ തളിക പോലത്തെ മുഖം...
മണിച്ചിത്രത്താഴിലെ പപ്പു ചോദിക്കും പോലെ ...
" എന്നേകണ്ടിട്ട് എന്തേലും കുഴപ്പം ഉണ്ടോ"
ഉണ്ടെന്ന് പറഞ്ഞാൽ കുഴപ്പം ആയാലോ..
" ഹേയ് എന്തു കുഴപ്പം..."
അമർത്തി ബാസ്സ് കൂട്ടി അടുത്ത ചോദ്യം...
" എന്തെ കുഴപ്പം ഇല്ലേ "
ഞാൻ ആകെ പ്രശ്നത്തിൽ ആയി...ഇനി ഉണ്ടെന്ന് പറഞ്ഞാലും പണിയാവൂല്ലോ...
ഇത്ര ആയപ്പോളെക്കും ഇൻവിജിലേറ്റർ എത്തി അവളെ പുറത്തേക്ക് വിളിച്ചു...
ഞാൻ പഠിച്ചതെല്ലാം ആവി ആയി പോയി...എങ്ങനെയൊക്കെയോ പരീക്ഷ എഴുതി ഞാൻ ഇറങ്ങി ഓടി..പുറകിൽ ചേച്ചി ചേച്ചി എന്ന് അവള് വിളിക്കുന്ന കേട്ടു...ഞാൻ തിരിഞ്ഞു നോക്കിയില്ല.
................................................,...........................
ഇന്ന് വർഷങ്ങൾക്കു ശേഷം മാനസിക ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവളെ കുറച്ചു കൂടി എനിക്ക് മനസ്സിലാവുന്നുണ്ട്...
പക്ഷെ അമ്മിണി അന്നു ഞാനും നിന്നെ പോലെ തന്നെ ചെറുപ്രായം ആയിരുന്നു...
മാനസിക വ്യാപാരത്തിൻ്റെ സങ്കീർണത എൻ്റെ ഭയപ്പാടിൻ്റെ മുന്നിൽ എനിക്ക് തെല്ലും പ്രധാനമായിരുന്നില്ല...അമ്മിണി ക്ഷമിക്കണം.
Wednesday, 11 December 2024
പ്രേമലേഖനം
പ്രേമലേഖനം..
ലൗ ലെറ്റർ...
കേക്കുമ്പോ തന്നെ പണ്ട് നെഞ്ചിൽ ഒരു പിടപിടപ്പ്...കണ്ണിമ ഒരു ബട്ടർഫ്ളൈ പോലെ ഇമവെട്ടും
ഇപ്പോഴത്തെ ടെക്സ്ടും ചാറ്റും ഒന്നും പോലെ അല്ല...വളരെ ലളിതവും സുന്ദരവും ആയ ഒരു ആശയവിനിമയം.
കുഞ്ഞിക്കുറുമ്പി ഒരു പ്രേമ രോഗി ആയിരുന്നോ എന്നാവും... പ്രായത്തിൻ്റെ ചപലതകൾ കുരുത്തക്കെടുകൾ ...ഒരു സംഘടിത അവതാരം ആയിരുന്നു എന്ന് പറയാം... എൻ്റെ കൂട്ടുകാർ പറയും പോലെ ഒരു അരപിരി ലൂസ്
........................................................................
കൗമാരത്തിൽ നിന്ന് തുടങ്ങാം കൊടുക്കൽ വാങ്ങൽ ചരിതം..
യുപി സ്കൂൾ കാലഘട്ടം... പ്രായം അറിയിക്കുന്ന പെൺപിള്ളേരും ...പൊടി മീശ മുളക്കുന്നോ എന്ന് സംശയം തോന്നിക്കുന്ന ആൺ പിള്ളേരും ഒരേ ക്ലാസ്സിൽ ഉള്ള co- ed സംവിധാനം...പ്രേമം മുളപൊട്ടുക സർവസാധാരണം.
ക്ലാസ്സിലെ പലരും പെയർ ആയി ..ചിലർക്ക് സ്കൂളിന് പുറത്ത് പല എർത്ത് പരിപാടി ...ആകെ പ്രേമ കഥകൾ തന്നെ.. പാടാം നമുക്കു പാടാം എന്ന് മോഹൻലാൽ നീട്ടി പാടിയ വർഷം ... എവിടെ തിരിഞ്ഞാലും ലൈൻ വലി തന്നെ..
പക്ഷേ സോഡാക്കുപ്പി കണ്ണടയും ചുരുണ്ട കട്ടി മുടിയും ഉരുണ്ട തടിയൻ ദേഹവും ഉള്ള കുഞ്ഞികുറുമ്പിക്ക് മാത്രം ആരും ഇല്ല..
ഈ പ്രേമസല്ലാപങ്ങൾ കണ്ട് റിയാക്ഷൻ ഇട്ടു മരിക്കാതെ ഒരു വിധം യുപി സ്കൂൾ താണ്ടി ഹൈസ്കൂളിൽ എത്തി.. എന്നട്ടും സ്ഥിതി അതു തന്നെ
മടുത്തു...ഓരോ നിറമുള്ള കഥ കേക്കുമ്പോളും തനിക്കെന്തോ പ്രശ്നം ഒള്ള പോലെ തോന്നി തുടങ്ങി... പറ്റില്ല...അങ്ങനെ തകരാൻ ഞാൻ തയ്യാറല്ല.. എൻ്റെ ഭാവന ഉണർന്നു...സ്വന്തമായി ഒരു കാമുകനെ സങ്കല്പിച്ച് ഒരു പേരും നൽകി "സ്വീറ്റി"... എവിടന്നു കിട്ടി ഈ പേര് എന്ന് എനിക്കും അറിയില്ല.
എൻ്റെ സങ്കൽപത്തിലെ സ്വീറ്റിക്ക് ഞാൻ തച്ചിന് പ്രേമലേഖനം എഴുതാൻ തുടങ്ങി.. എല്ലാ ദിവസവും ഒരു എഴുത്ത്...ഉച്ചയ്ക്ക് എഴുതി വൈകിട്ട് വീട്ടിൽ പോവും മുന്നേ കീറിക്കളയും
എല്ലാവരും real life പ്രേമം കളിച്ചപ്പോ ..ഞാൻ എൻ്റെ ഭാവനയിൽ കാമുകി ആയി.. പ്രേമിച്ചു...കലഹിച്ചു...പരിഭവിച്ചു... എൻ്റെ ലോകത്ത് ഞാൻ തന്നെ ഒരു വസന്തം ഒരുക്കി ..( വട്ടാണോ എന്നല്ലേ, സ്വാഭാവികം)
എന്തായാലും ഞാൻ ഹാപ്പി ആയിരുന്നു... പക്ഷേ ഒരു ദിവസം എൻ്റെ പ്രേമലേഖനം കീറിക്കളയൻ മറന്നു..നോട്ട്ബുക്കിൽ താളുകളുടെ ഇടയിൽ ഇരുന്നു..
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്ന് വന്നപ്പോ ആകപ്പാടെ വീട്ടിൽ ഒരു പന്തികേട്...ഒരു ഇരുണ്ട അന്തരീക്ഷം..മുഖം കോട്ടി ദേഷ്യം കാണിക്കുന്ന അമ്മ...അച്ഛൻ goodmorning പറഞ്ഞില്ല ..മൊത്തം വശ പിശക്
പല്ലുതേച്ചു മുഖം കഴുകി പുസ്തകം എടുത്തു പഠിക്കാൻ ഇരുന്നെങ്കിലും ചെവി അടുക്കളയിൽ അച്ഛനും അമ്മയും എന്താ പറയുന്നെ എന്നായിരുന്നു. അമ്മയുടെ പിൻബലത്തോടെ അച്ഛൻ വന്നു...കയ്യിൽ എൻ്റെ പ്രേമലേഖനം..വളരെ സ്നേഹത്തോടെ ..
" എന്താ മോളെ ഇത്"...
ഞാൻ ഒന്നും പറഞ്ഞില്ല...കണ്ണ് നിറഞ്ഞു വന്നു...എൻ്റെ ആകെ ഒള്ള എൻ്റർടെയ്ൻമെൻ്റ് ആയിരുന്നു...എങ്ങിനെ പറയും വെറുതെ ആണെന്ന്... എൻ്റെ ഭാവന ആണെന്ന്...ആരേലും വിശ്വസിക്കുമോ
അച്ഛൻ്റെ ഉപദേശം ...എൻ്റെ കൃതി അടുപിലിട്ടെരിയിച്ച് അമ്മയുടെ രോഷപ്രകടനം... എല്ലാം അരങ്ങ് തകർക്കുമ്പോൾ ഞാൻ കരഞ്ഞത് മൊത്തം എൻ്റെ അപര്യാപ്തത ഓർത്തായിരുന്നു... കുഞ്ഞിക്കുറുമ്പിയുടെ ഉള്ളം ആർക്കും മനസ്സിലായില്ല...
പ്രേമലേഖനം എഴുതൽ ഞാൻ അതോടെ നിറുത്തി..
................... ......... .............................................
പ്രീഡിഗ്രി പഠിക്കുമ്പോൾ ഒരു ക്രിസ്മസ് കാലത്ത് കിട്ടിയ കുറയേറെ കാർഡ് ഇതുപോലെ ബാഗിൽ നിന്ന് അമ്മ പൊക്കി ..
അതിൽ മനസ് തുറന്ന ഒരു കൂട്ടുകാരൻ്റെ കൃതികൾ ഉണ്ടായിരുന്നു... അതും അടുപിലെ തീയിൽ സമാധി ആയി...കോളജ് പ്രേമം ... ഇൻഫാക്റ്റുവേഷൻ എന്നൊക്കെ ചെല്ലപേര് വിളിച്ച് ഈ കൂട്ടുകാരനും നടന്നു നീങ്ങി ..
ഒടുവിൽ എനിക്കുള്ള എൻ്റെ ആൾ വന്നപ്പോൾ ... പേജർ യുഗം ആയിരുന്നു...പ്രേമലേഖനം അപ്രസക്തമായി... അന്ന് ഡയറിയിൽ കുറിച്ച് ഞാൻ എന്നിലെ ലേഖികയെ ഉണർത്തിയിരുത്തി.. ഒരിക്കലും കൈ വിട്ടു പോവരുത് ഈ കല എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ചിരുന്നു.
....................................................................................
വർഷങ്ങൾക്കു ശേഷം എൻ്റെ മൂത്ത മകൻ്റെ ആംഗലേയ ഭാഷയിലുള്ള ലിഖിതങ്ങൾ എൻ്റെ കണ്ണിൽ പെട്ടു...ആശ്വാസം മറ്റൊരു ഭാഷ എങ്കിലും ഈ കല ഇപ്പോളും ജീവനോടെ ഉണ്ടല്ലോ...
ഇളയവൻ പത്തിൽ പഠിക്കുന്ന കാലം ...ഉടൻ എത്തുക എന്ന് പ്രിൻസിപ്പാൾ വിളിച്ചപ്പോ ചെക്കൻ എന്തോ കുറുമ്പ് ഒപ്പിച്ചു എന്ന് മനസ്സിലായി..
ഏറെ നേരം കാത്തിരിപ്പിച്ച് ടെൻഷൻ അടിപ്പിച്ച് .... അവസാനം ഒരു കടലാസു കയ്യിൽ തന്നു സർ മൊഴിഞ്ഞു...വായിച്ചു നോക്കൂ മകൻ്റെ കൃതി...
വടിവൊത്ത അക്ഷരത്തിൽ എൻ്റെ ഉണ്ണി സുന്ദരമായി എഴുതിയിരിക്കുന്നു...ഒരു പ്രേമലേഖനം .... എൻ്റെ ഭാവനയിൽ ഉള്ള ലളിതമായ സുന്ദരമായ സ്നേഹർദ്രമായ ഒരു ലേഖനം...
എൻ്റെ കണ്ണ് വികസിച്ചു ....കൺകോണുകൾ നനവ് പടർന്നു...നൊസ്റ്റാൾജിയ ആണോ...അതോ ഇക്കാലത്തും ഈ വക കൃതി കണ്ട സന്തോഷമാണോ....അക്ഷരതെറ്റില്ലാതെ ഇത്രയും നന്നായി ഉണ്ണി എഴുതിയല്ലോ എന്ന സന്തോഷമാണോ എന്നറിയില്ല..ഞാൻ കർണങ്ങളെ എച്ചിലാക്കുന്ന ഒരു ചിരി പാസാക്കി...
"സർ സത്യത്തിൽ ഇത് ഇവൻ എഴുതിയതാണോ...എത്ര നന്നായിരിക്കുന്നു.."
സത്യസന്ധമായ ഒരു പ്രതികരണം ആയിരുന്നു എൻ്റേത്...
പക്ഷെ അച്ചടക്കത്തിൻ്റെ അപ്പോസ്ഥലന്മാർക്ക് അതു തീരെ പിടിച്ചില്ല...എന്നെ ഗെറ്റൗട്ട് അടിച്ചു
ആ കല മരിച്ചിട്ടില്ല..സിംപിൾ ആയ നിർമലമായ പ്രേമലേഖനങ്ങൾക്ക് ഇപ്പോളും സ്കോപ്പ് ഉണ്ട്...
സമയം കിട്ടിയാൽ ഒരിക്കൽ കൂടി ഭാവന ഉണർത്തി കുറിക്കണം... നിർമലപ്പ്രണയിത്തിൻ്റെ തൂലികയിൽ ഒരു പ്രേമലേഖനം ✒️. 💗💗💗💗💗
Friday, 29 November 2024
കുഞ്ചിക്കുറുമ്പി തിരുമ്പിവന്താച്ച്
12 വർഷം കഴിഞ്ഞ് ഒരു തിരിച്ചു വരവ് എന്തെ എന്നാവും...
ഇത് വരെ കുറിച്ചതെല്ലാം വന്ന വഴികളിലൂടെ ഒരു തിരിച്ചു നടപ്പ് ആയിരുന്നു...ഞാൻ നഷ്ടപ്പെടുത്തിയ എൻ്റെ വേരുകൾ തേടിയുള്ള ഒരു യാത്ര..
പക്ഷേ അവിടെ എന്നെ കണ്ട മുഖങ്ങൾക് കുഞ്ഞുകുറുമ്പിയുടെ കുഞ്ഞു കണ്ണുകൾ കണ്ട തെളിമ ഉണ്ടായില്ല
നീട്ടിയ കൈകിരലുകൾ ഒരിക്കലും താങ്ങാനോ തലോടനോ ആയിരുന്നില്ല
കുഞ്ഞി കുറുമ്പി പഴയ വഴികളിൽ എല്ലാം നടന്നു പരതി ...മഞ്ചോട്ടിലും...തേക്കേമുറിയിലും ..മരുന്ന് പുരയിലും ...പേര ചോട്ടിലും എല്ലാം..
ഒടുവിൽ ഒരു ലോഡ് തിരസ്കാരങ്ങളും കുത്തുവാക്കുകളും പിന്നെ കുറെയേറെ ചത്തിക്കുഴികളും മർമാണി പ്രയോഗങ്ങളും ഒക്കെ കിട്ടി ബോധിച്ചു..
അല്പം കരുതൽ തന്ന അച്ഛനും അച്ഛമ്മയും ഇതിനിടെ എന്നെ വിട്ടു പോയി...ഉൾവലിഞ്ഞു ഒതുങ്ങി കൂടി ചിന്തകളുടെ ഇഴ മുറിഞ്ഞു... മനസും ശരീരവും ഒരു പോലെ തളർന്നു..
ചുറ്റും തിരശ്ശീല ഉയർത്തി ഒതുങ്ങി ഒഴിയാൻ വൃഥാ ശ്രമിച്ചു...
കൈകാലിറ്റടിച്ച് തളർന്നപ്പോൾ അച്ഛൻ പണ്ട് പഠിപ്പിച്ച അടവെടുത്തു ...മരിച്ച പോലെ പൊങ്ങുതടിപോലെ ഓളതിനൊപ്പം ഒഴുകി തുടങ്ങി...കാലക്രമേണ തിരശ്ശീല ഒരു വൻ മതിലായി മാറി...
ഇടക്കിടെ മതിലിൽ ഉരസി ദേഹം മുറിഞ്ഞിരുന്നു..ആദ്യം ആദ്യം ചോര കണ്ട് ഞാൻ ഭയന്ന്...മുറിവ് താങ്ങി നിലവിളിച്ചു...
പിന്നെ അതെന്നെ ആഴങ്ങളിൽ വലിച്ചിറക്കും എന്നറിഞ്ഞു ഞാൻ വിസ്മരിക്കാൻ പഠിച്ചു...ഉൾവലിഞ്ഞു...എപ്പോളോ ചിന്തകൾക്കൊപ്പം എൻ്റെ തൂലികയും കളഞ്ഞു പോയി..നീണ്ട 12 വർഷം.. ഞാൻ എന്നെ തന്നെ ഇല്ലാതാക്കിയ 12 വർഷം
ഇനി ഒന്നു മാറ്റി തുഴയാൻ സമയമായി...ദേഹം മുറിപ്പിക്കുന്ന മതിലിൽ ചവുട്ടി തെറിച്ചു വീണ്ടും ഒന്നു നീന്തി നോക്കാം..ചിലപ്പോൾ ദൂരങ്ങൾ താണ്ടും..ചിലപ്പോൾ അഴങ്ങൾ പൂകും ..
കുഞ്ഞിക്കുറുമ്പിയിലെ കുറുമ്പ് എത്രകണ്ട് അവശേഷിക്കും എന്ന് അറിയില്ല
അടുത്ത ഘട്ടത്തിലേക്ക് കടക്കാം യൗവനത്തിലേക്ക്...ഇനി അങ്ങോട്ട് യഥാർഥ പേരുകൾ ഉപയോഗിക്കില്ല.. ആരെയും ഞാനായി ഉപദ്രവിക്കില്ല...പക്ഷെ സ്വന്തം ക്രിയ സ്വയമേ നോവിച്ചാൽ അതിനു ഞാൻ ഉത്തരവാദി ആയിരിക്കില്ല...അതിപ്പോ ആരായാലും..
അപ്പോ തൊടങ്ങാം അല്ലെ..
ഒരു തവണ കൂടി തൂലിക എടുത്തു.. അടുത്ത അധ്യയത്തിന് ആരെക്കാളും കൂടുതൽ ഉദ്വേഗം എനിക്ക് തന്നെ..ഒരു തിരിച്ചു വരവിലേക്ക് ...
Thursday, 24 May 2012
ഈ പുഴയും കടന്ന്
Wednesday, 6 January 2010
കുട്ടി പട്ടാളവും നിധി വേട്ടയും
പടിഞ്ഞാറെ പുരയില്‍ ഞങ്ങള്‍ കുട്ടിപട്ടാളത്തിന് പ്രവേശനം ഇല്ല. അതിന്റെ കലവറയില്‍ ഒത്തിരി വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടത്രേ .. വലിയ ഭരണിയില്‍ കുങ്കുമാപൂവും, തന്കഭസ്മവും, കസ്തുരിയും പിന്നെ കാണ്ടാ മൃഗത്തിന്‍റെ കൊമ്പും ഒക്കെ ഉണ്ട് . അകത്തെ തളത്തില്‍ ഒത്തിരി അടുപ്പുകള്‍ ഉണ്ട് .. അതില്‍ വലിയ വാര്‍പ്പില്‍ ലേഹ്യം നെയ്യ് കഷായം എല്ലാം വെട്ടി തിളക്കുന്നുണ്ടാവും. അതിനു വെളിയിലെ വരാന്തയില്‍ കുപ്പികഴുകല്‍ , പച്ചമരുന്നു അരിയല്‍ തുടങ്ങി കുപ്പി സീല്‍ ചെയ്യല്‍ ..അങ്ങനെ പലതും .
ഈ വരാന്തയുടെ അറ്റത്ത് തോമാപ്ലയുടെ ഇരിപ്പിടം. ഒരു മുറം നിറയെ അരച്ച മരുന്ന് വെച്ച് ഗുളിക ഉരുട്ടല്‍ ആണ് പുള്ളിയുടെ പരിപാടി. ഒരേ വലിപ്പത്തില്‍ ഗുളിക ഉരുട്ടുന്നതില്‍ ഉള്ള പ്രവീണ്യം പോലെ തന്നെ ഞങ്ങളെ ഓരോ കഥകള്‍ പറഞ്ഞു പേടിപ്പിക്കുന്നതിലും കുട്ടിപട്ടാളത്തിന് പ്രവേശനം അനുവദിക്കരുത് എന്നാ അലിഖിത നിയമത്തിന്റെ നടത്തിപ്പിലും ടിയാന്‍ വളരെ ഉഷാരായിരുന്നു . അത് കൊണ്ട് ഇയാളെ ഞങ്ങള്‍ ഗുളികന്‍ അപ്പൂപ്പന്‍ എന്ന് വിളിച്ചിരുന്നു.
ഇതിന്റെ തെക്ക് മാറി വിറകു പുരയുണ്ട് . അതിനു വെളിയില്‍ അന്തോണി വിറകു വെട്ടുന്നുണ്ടാവും. ജീവന്‍ ടോണിന്റെ പരസ്യം പോലെ ഇരിക്കുന്ന അന്തോണി ഉണ്ണാന്‍ നേരം മാത്രമേ വെട്ടുന്നത് നിറുത്തുക ഒള്ളു. അങ്ങിനെ ആ കോടാലി നിരന്തരം പ്രവര്‍ത്തിക്കുന്ന കാരണം ആണ് വിറകു പുരയിലെ സാതാന്മാര്‍ പുറത്തു ഇറങ്ങാത്തത് എന്നാണ് ഗുളികനപ്പൂപ്പ്നറെ ഭാഷ്യം.
പേടിച്ചിട്ടല്ല പക്ഷെ ഇത്രേം കൊമ്പ്ലികെഷന്‍ താങ്ങാന്‍ വയ്യാത്ത കൊണ്ട് കുട്ടിപ്പട്ടാളം രജിമെണ്ട് വടക്കേ പുരയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇവിടെ മൂന്ന് അറയുണ്ട്. നടുവിലത്തെ അറയില്‍ കുപ്പി ഭരണിയില്‍ കല്കണ്ടം ഒണക്ക മുന്തിരി തുടങ്ങിയ വിശേഷ ഭോജ്യങ്ങളും മയില്‍പീലി തുടങ്ങിയ വിശേഷ വസ്തുക്കളും ഉണ്ട്. ആരെങ്കിലും പച്ചമരുന്നു എടുക്കാന്‍ പൂട്ട് തുറന്നാല്‍ അപ്പൊ കുട്ടിപട്ടാളത്തിന്റെ ടെലിഗേറ്റ് ഉള്ളില്‍ കടക്കും ... അകവുന്നതൊക്കെ സ്മഗ്ഗില്‍ ചെയ്തു താവളത്തില്‍ എത്തിക്കും .
അന്ന് പച്ചമരുന്നു
എടുക്കാന്‍ വന്നത് "അച്ചപ്പം " എന്ന് ഞങ്ങള്‍ വിളിക്കണ മാമന്‍ ആയിരുന്നു . (ആളുടെ അസ്സല്‍ പേര് ഔസേപു എന്നാണ് . ) . പുള്ളി ഉള്ളില്‍ കയറി പച്ചമരുന്നു പെട്ടിയിലേക്ക് കുനിഞ്ഞതും അന്നത്തെ ടെലിഗേറ്റ് ആയ ഞാന്‍ ഉള്ളില്‍ കയറി. ഹാഫ് പാവാട മടക്കികുത്തി ആവോളം കല്‍കണ്ടവും കിസ്സ്മിസ്സും വാരി നിറച്ചു ..പിന്നെ പയ്യെ വെളിയില്‍ ഇറങ്ങാന്‍ നോകിതും "അച്ചപ്പം" തിരിഞ്ഞ് ആ അറയിലേക്ക് വരുന്നു.
എന്റമ്മോ പിടിക്കപ്പെട്ടാല്‍ നാടുകടത്തും എന്നത് പോട്ടെ പിന്നെ ഈ സ്മഗ്ഗ്ലിംഗ് മൊത്തം വള്ളത്തില്‍ ആവും.. ചൂരല്‍ കഷായവും നാണക്കേടും വേറെകിട്ടും. പിന്നൊന്നും നോക്കില്ല അണ്ടര്‍ ഗ്രൌണ്ട് പോകുക തന്നെ ..അടുത്ത് കിടന്ന ഒരു ചാക്ക് തലവഴി മൂടി ശ്വാസം അടക്കി ഇരിപ്പായി.
അച്ചപ്പം നേരെ വന്നു കല്കന്ടത്തില്‍ കയ്യിട്ടു ഒരെണ്ണം വായിലാക്കി ..അമ്പട കള്ളാ ഇവന്‍ നമ്മുടെ ജെനിസ്സാരുന്നോ.. പിന്നെ കുറുന്തോട്ടി വേര് മുറതിലാക്കാന്‍ തുടങ്ങി. ഇതിനിടെ ചാക്കില്‍ എന്തൊക്കയോ മേത്ത് ചൊറിച്ചില്‍ ഉണ്ടാക്കുന്നുണ്ട്.. മൂക്കും കടിക്കുന്നു.. അയ്യോ തുമ്മല്‍ വരുന്നു .. ഈശ്വരാ പണിയാവുമോ ..സകല കണ്ട്രോളും തരണേ പള്ളിപ്പാട്ട് ഭഗവതിയെ എന്ന് വിളിച്ചു മൂക്കും വായും പൊത്തി പ്പിടിച്ചു ..ദേവി തുണച്ചു എന്ന് തീര്‍ത്തു അങ്ങ് പറയാന്‍ വയ്യ ..ശീ എന്നൊരു ശബ്ദം മാത്രം വെളിയില്‍ വന്നു .
ശബ്ദം കേട്ടതും അച്ചപ്പം അഞ്ചു ബോബി ചാടിയത് പോലൊരു ചാട്ടം .. കുറുന്തോട്ടിം മുറവും സമ്മര്‍സോള്‍ട്ട് അടിച്ചു എന്‍റെ തലവഴി വീണു ..
" എന്റമ്മോ പാമ്പ് " എന്ന് പറഞ്ഞു അച്ചപ്പം ഓടെടാ ഓട്ടം .. കിട്ടിയ ലാക്കിനു ഞാനും രംഗത്ത് നിന്നു നിഷ്ക്രമിച്ചു ..
പിന്നെ പറയണ്ടല്ലോ പൂരം .. ആളായി വടിയായി തിരച്ചിലായി .. പടിഞ്ഞാറേ കല്പടിയില്‍ ആഞ്ഞിലിയുടെ മറവില്‍ കുട്ടിപ്പട്ടാളം കല്കണ്ടം നുണയുമ്പോ കേക്കാം അച്ചപ്പം വിവരിക്കുന്നത് .. " പാമ്പ് എന്ന് പറഞ്ഞാല്‍ എന്നാ ഒരു പാമ്പാ.. ഒരു ചീറ്റ് അങ്ങോട്ട് ചീറ്റിയിട്ട് വിഷമാ തെറിക്കുന്നെ. കൂടിയ ഇനമാ.എന്‍റെ ആയുസ്സിന്റെ ബലം ..അല്ലാന്ടെന്ന പറയാനാ "
ഇത് കേട്ടു " പാമ്പ്" കല്കണ്ടം നുണഞ്ഞു ഒരു കള്ളചിരി പാസാക്കി .. അച്ചപ്പത്തിനെ ഒതുക്കാന്‍ പുതിയ അടവ് കിട്ടിയ സന്തോഷത്തില്‍ ..
Monday, 28 December 2009
ഡബ്ബാ മാജിക്
അപ്പൂപ്പന് ശബ്ദമുയര്‍തിയാല്‍ മുതിര്‍ന്നവര്‍ വരെ നിന്നിടം നനയ്ക്കും. പക്ഷെ മൂത്ത പേരക്കുട്ടി എന്ന പരിഗണനയില്‍ എനിക്ക് അപ്പൂപ്പന്‍റെ അടുത്ത് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. അപ്പൂപ്പന്‍ തന്‍റെ ചൂരല്‍ വരിഞ്ഞ നീണ്ട കയ്യുള്ള ചാരുകസേരയില്‍ ഞെളിഞ്ഞിരുന്നു മരുന്ന് പെരയിലെ ജോലിക്കാര്‍ക്ക് ആജ്ഞകള്‍ നല്‍കുമ്പോള്‍ അപ്പൂപ്പന്‍റെ പിന്നില്‍ കഴുത്തിലൂടെ കയ്യിട്ടു കൊട്ടാമ്പുരതുണ്ണി ആയി ഞാനുണ്ടാവും.
അപ്പൂപ്പന്‍ ഉറക്കെ അലറി വഴക്ക് പറയുമ്പോ പുറത്തു പറ്റിയിരിക്കുന്ന എന്‍റെ നെഞ്ചില്‍ ഒരു പെരുമ്പറ മുഴങ്ങും പോലെ തോന്നും. ജോലിക്കാര്‍ നിന്നു വിറക്കുമ്പോള്‍ ഞാന്‍ ചരിഞ്ഞു നിന്നു ആരാധനയോടെ അപ്പൂപ്പനെ നോക്കും. അവര് പോയിക്കഴിയുമ്പോള്‍ " പൊടി അഴുക്കെ" എന്ന് പറഞ്ഞു എന്‍റെ കവിളില്‍ നുള്ളും അപ്പൂപ്പന്‍.
അപ്പൂപ്പന്‍റെ പേന അപ്പൂപ്പന്‍റെ ചെവിതോണ്ടി അപ്പോപ്പന്റെ കട്ടില്‍ - എല്ലാത്തിനും അപ്പൂപ്പന് ഒരു സ്പെഷ്യല്‍ എഫ്ഫക്റ്റ് ഉണ്ട് . അമ്മൂമ്മ കഴിഞ്ഞാല്‍ ഇതെല്ലാം പെരുമാറാന്‍ ഉള്ള ഭാഗ്യം എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ.
സിഗരറ്റ് മുറുക്കാന്‍ - ഇവ രണ്ടും അപ്പൂപ്പന്റെ (ദു) ശീലങ്ങള്‍ ആയിരുന്നു.സിഗരറ്റ് വായില്‍ വെച്ച് കൊടുക്കാനും ഫ്രിഡ്ജില്‍ നിന്നു കേടില്ലാത്ത വെറ്റില എടുത്തു അമ്മുമ്മയെ കൊണ്ട് മുറുക്കാന്‍ പൊതിഞ്ഞു വാങ്ങി കൊടുക്കാനും എനിക്ക് വലിയ ഉത്സാഹമായിരുന്നു.. ഇതിനു പകരം സിഗരറ്റ് കൂടിന്‍റെ ഉള്ളിലെ വെള്ളി ഫോയില്‍ പേപ്പറും പിന്നെ സിഗരെറ്റിന്റെ കൂട് വെച്ചുണ്ടാക്കിയ തവളകളും എനിക്ക് കിട്ടുമായിരുന്നു. അതുകൊണ്ട് ഈ വക (ദു) ശീലങ്ങള്‍ ഞാന്‍ മാക്സിമം പ്രോത്സാഹിപ്പിച്ചിരുന്നു.
എല്ലാ പ്രത്യേക പരിഗണന ഉണ്ടെങ്കിലും അപ്പൂപ്പന്റെ ഒരു സമ്പാദ്യം മാത്രം എനിക്ക് അപ്രാപ്യം ആയിരുന്നു . മുറുക്കാന്‍ വായിലിട്ടു മേശയുടെ വലിപ്പില്‍ നിന്നു ഒരു നീല ഡബ്ബ എടുത്തു ഒരു കുഞ്ഞു വെള്ള സ്പൂണില്‍ അതില്‍ നിന്ന എന്തോ എടുത്തു വായിലേക്ക് ഒറ്റ ഏറു ഏറിയും..അത് കൃത്യം വായില്‍ പിടിച്ചിട്ടു ആസ്വദിച്ചു ചവച്ചുകൊണ്ട് ആ ഡബ്ബ അത് പോലെ തിരികെ മേശക്കുള്ളില്‍ വെക്കും ..
ഒരു ദിവസം ഞാന്‍ ആ നീല ഡബ്ബയുടെ മേലെ സ്വര്‍ണ ലിബികള്‍ വായിച്ചു .." പാന്‍ പരാഗ്" ഇതാണോ ആ വിശേഷ ഭോജ്യം ..ആ ഡബ്ബയുടെ മുകളിലത്തെ ചിത്രപ്പണി കണ്ടു തീരും മുമ്പേ അപ്പോപ്പന്‍ "ഡീ" എന്നലറി അത് തട്ടിപ്പറിച്ചു ..
അന്ന് മുതല്‍ ആ ഡബ്ബ എന്‍റെ ലക്ഷ്യമായിതീര്‍ന്നു .. എങ്ങനെയും അത് കയ്ക്കലാക്കണം..ഞാന്‍ കാത്തിരുന്നു .
ഒരു ദിവസം രാവിലെ ഒരു കല്യാണത്തിന് പോകുന്ന തിരക്കില്‍ അപ്പൂപ്പന്‍ അത് മേശയില്‍ വെക്കാന്‍ മറന്നു ..അപ്പൂപ്പന്‍ പോവുമ്പോള്‍ പടിഞ്ഞാറെ വരാന്തയില്‍ പട്ടികയില്‍ കെട്ടിയ ഉഞ്ഞാളില്‍ ആടി ഞാന്‍ ഇത് ശ്രധിച്ച്ചിരിക്കുക്കയായിരുന്നു. അവര്‍ പോയതും ഞാന്‍ അപ്പൂപ്പന്‍റെ ചാരുകസേരയില്‍ കയറി ഇരുന്നു.. എന്നിട്ട് ഒരു സൈഡില്‍ അമ്മുമ്മയെ സങ്കല്പിച്ചു ഒരു സാങ്കല്പിക മുറുക്കാന്‍ വാങ്ങി വായിലിട്ടു ..പിന്നെ ആ സുന്ദര ഡബ്ബ എടുത്തു തുറന്നു ഒരു കട്ട ആ കുഞ്ഞു സ്പൂണില്‍ എടുത്തു വായിലോട്ടു ഒറ്റ ഏറു കൊടുത്തു.. അതെന്‍റെ തലയുടെ മോളിലൂടെ പോയി തട്ടില്‍ ഇരുന്ന ബോമ്മയുടെ തിരുനെറ്റിയില്‍ തന്നെ സൂക്ഷം ചെന്നടിച്ചു.. അത് തല ആയത്തിലാട്ടി എന്നെ കളിയാക്കി ..ആഹാ എന്ന ന്നാ ഇപ്പൊ കണ്ടോ ..ഒന്നുടെ ഉന്നം വെച്ച് ഒരേറ്..ടപ്പ്.. കൃത്യം വായില്‍..
എന്ടമ്മോ എന്തോരെരിവ് .. ഇതാണോ അപ്പൂപ്പന്‍ കണ്ണടച്ച് ആസ്വതിക്കണ രുചി? എന്തേലും ആവട്ടെ അപ്പൂപ്പന്‍ തുപ്പുന്ന പോലെ ചുമന്നു വളച്ചു തുപ്പിയാലെ ഈ പക്രിയ തീരു .. അത് വരെ ക്ഷമിച്ചേ പറ്റു.
പക്ഷെ വായില്‍ മാത്രമല്ല ഉള്ളില്‍ നിന്നും പരാക്രമം തുടങ്ങി .. എന്തക്കെയോ ഉരുണ്ടു കേറി വരാണ്.. ഗ്വാ ... ചുമന്നല്ലേലും ഞാന്‍ വളച്ചു തുപ്പി .. അന്നും അതിന്റെ തലേന്നും കഴിച്ച എല്ലാം വളച്ചു തുപ്പി ..
ഇത്രയും ആയപ്പോലെക്കും അമ്മൂമ്മ ഓടി വന്നു .." എന്നാ പറ്റി മോളെ" എന്ന് ചോദിച്ചു കൊണ്ട് ഒന്നല്ല 3 അമ്മൂമ്മ .മൂന്നു പേരും കറങ്ങുന്നു ..ബൊമ്മ കളിയാക്കിയ പോലെ അമ്മൂമ്മയും കളിയാക്കുക്കുകയാണോ? കരച്ചില്‍ വിങ്ങി തൊണ്ട നോവുന്നുണ്ട്. അമ്മൂമ്മ അടുതെതും മുമ്പേ ഞാന്‍ താഴേക്ക് വീണു .
പിന്നെ വിയര്‍ക്കുകയോ കറങ്ങുകയോ എന്തക്കയോ ഉണ്ടായി. ഒരു ഉറക്കം കഴിഞ്ഞു എണീക്കും വരെ എല്ലാം മൂന്നായാണ് കണ്ടിരുന്നത്. അപ്പൂപ്പന്‍ കല്യാണത്തിന് പോയി വന്നു എന്‍റെ കയ്യില്‍ നാരങ്ങ തിരുകി തന്നു ..എന്നിട്ട് കല്യാണത്തിന് കിട്ടിയ ചെണ്ടില്‍ ഉള്ള വാടാമല്ലി എന്‍റെ കവിളില്‍ കുത്തി വിളിച്ചു.." എടി അഴുക്കെ നീ ഇതെന്നാടി ഒപ്പിച്ചേ .."
പാതി തുറന്ന കണ്ണിലൂടെ ഞാന്‍ അപ്പൂപ്പനെ നോക്കി കര്‍ശനമായി പറഞ്ഞു
" അപ്പൂപ്പാ ഇനി മുറുക്കരുത് അത് ചീത്തയാ ."





